തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം - ബിജെപി ഡീലെന്ന് ആരോപണം ഉന്നയിച്ച ആനി അശോകനെ സിപിഎം പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ആനി അശോകൻ.
കടകംപള്ളി സുരേന്ദ്രന് എംഎൽഎ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ആനി അശോകന് ആരോപിച്ചത്. കോര്‍പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നുമാണ് ഡീലെന്നാണ് ആനി അശോകന് ആരോപണം ഉന്നയിച്ചത്.
ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ആനിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. കടകംപള്ളി സുരേന്ദ്രന് ജനകീയനായ നേതാവാണെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ കരിവാരിത്തേച്ചെന്ന് ആരോപിച്ചാണ് ആനി അശോകനെ പുറത്താക്കിയത്.